Kerala
തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മോണാലിസ ഭോസ്ലെയുടെ തലസ്ഥാനത്തെ വിവാഹത്തിന് പ്രമുഖരുടെ വൻ നിര. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംപിയുമായ എ.എ. റഹിം എന്നിവർക്ക് പുറമേ മാധ്യമപ്രവർത്തകരുടെ വൻ പട തന്നെ വിവാഹത്തിന് എത്തിയിട്ടുണ്ട്.
ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്നും വധൂവരന്മാർക്ക് ആശംസ നേരാനാണ് താൻ എത്തിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വധൂവരന്മാർക്ക് എല്ലാ പിന്തുണയും ആശംസയും നേരുന്നുവെന്ന് മന്ത്രി ശിവൻകുട്ടിയും പറഞ്ഞു.
പൂവാർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം വൈസ് പ്രസിഡന്റ് ജയനാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
ഇതര മതസ്ഥനെ വിവാഹം കഴിക്കാനുളള തീരുമാനത്തെ പിതാവ് എതിർത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ മോണാലിസ തന്റെ ആൺ സുഹൃത്തിനൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. അച്ഛനിൽ നിന്നും രക്ഷിക്കണമെന്നും സുഹൃത്തായ ഫർമാൻ ഖാനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മോണാലിസ എത്തിയത്.
കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പോലീസ് മോണാലിസയുടെ പിതാവിനെ വിളിച്ചുവരുത്തി സംസാരിച്ചു. 18 വയസു തികഞ്ഞ മോണാലിസയുടെ തീരുമാനമാണ് വിവാഹക്കാര്യത്തിൽ അന്തിമം എന്ന് പോലീസ് അറിയിച്ചതോടെ പിതാവ് നാട്ടിലേത്ത് മടങ്ങി. തുടർന്നാണ് ഇന്നു തന്നെ വിവാഹതരാകാൻ ഇരുവരും തീരുമാനിച്ചത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് മോണാലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. കുംഭമേളയിലെ വൈറൽ താരമായതോടെ പോണലിസയെ തേടി സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു.
ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മോണാലിസ കേരളത്തിലെത്തിയത്. ഫർമാനും ഒപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്ന പിതാവ് മോണാലിസയെ കുട്ടിക്കൊണ്ടുപോകാൻ കേരളത്തിലെത്തുകയായിരുന്നു.